കോൽക്കത്ത: തന്റെ തലവെട്ടുന്നവർക്ക് ബിജെപി നേതാവ് ഒരു കോടി പാരിതോഷികം പ്രഖ്യാപിച്ച സംഭവത്തിൽ പ്രതികരിച്ച് തൃണമൂൽ കോൺഗ്രസ് എംപി സായോണി ഘോഷ്. ഒരു സ്ത്രീയെ വധിക്കാൻ പാരിതോഷികം പ്രഖ്യാപിക്കുന്നതാണോ ഭാരതത്തിലെ നാരീശക്തി വന്ദനെന്ന് സായോണി ഘോഷ്.
പശ്ചിമ ബംഗാൾ പോലീസ് എത്രയും വേഗം നടപടിയെടുത്ത് തന്റെ സുരക്ഷ ഉറപ്പാക്കണമെന്ന് അവർ പറഞ്ഞു. ബിജെപി നേതാവിനെതിരെ നടപടിയെടുക്കണമെന്ന് ഉത്തർപ്രദേശ് പോലീസിനോടും സായോണി ഘോഷ് ആവശ്യപ്പെട്ടു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയും ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീനെയും ടാഗ് ചെയ്ത് എക്സിൽ പങ്കുവെച്ച പോസ്റ്റിലൂടെ ആയിരുന്നു തൃണമൂൽ കോൺഗ്രസ് എംപിയുടെ പ്രതികരണം.
ഉത്തർ പ്രദേശിലെ ബുലന്ദ്ഷഹറിലുള്ള സിക്കന്ദരാബാദിലെ മുനിസിപ്പൽ ചെയർമാനും ബിജെപി നേതാവുമായ പ്രദീപ് ദീക്ഷിത് ആണ് സായോണി ഘോഷിന്റെ തലവെട്ടുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ചത്.
പരമശിവനെയും ശിവലിംഗത്തെയും ആക്ഷേപിച്ച് സായോണി ഘോഷ് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടുവെന്ന് ആരോപിച്ച് നടന്ന പ്രതിഷേധത്തിലാണ് വധഭീഷണി ഉയർന്നത്.